Tuesday, 11 October 2016

സച്ചിദാനന്ദന്‍

മുപ്പതുവർഷം കഴിഞ്ഞ്
കണ്ടുമുട്ടിയാലും
പുരുഷന് തന്റെ
ആദ്യകാമുകിയെ
തിരിച്ചറിയാനാവും

ഏറെ പുതുക്കിപ്പണിതിട്ടും
താൻ പണ്ടു പാർത്തിരുന്ന
ഗ്രാമത്തിലെ വീട് തിരിച്ചറിയും
പോലെ.

കെട്ടിടങ്ങളും ആരവങ്ങളും
നിറഞ്ഞുകഴിഞ്ഞിട്ടും
ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന
കുന്നിൻപുറത്തിന്റെ
വിജനത തിരിച്ചറിയുംപോലെ.

വാലൻപുഴു തിന്നുതീർത്ത
സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോയിൽ
താൻ നിന്നിരുന്ന സ്ഥാനം
ഓർത്തെടുക്കും പോലെ
അയാൾ ആദ്യസമാഗമം
പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നു
അയാളുടെ ഉള്ളിൽ ഒരുത്സവം
നടക്കുന്നു.

പക്ഷേ, മേളം മതിൽക്കെട്ടിനു
പുറത്തുവരുന്നതേയില്ല.
നെഞ്ചിൽ അവളുടെ
ശിരസു ചേർത്തുപിടിച്ച്
താൻ മുപ്പതാണ്ടു നടത്തിയ
യാത്രകളുടെ മുഴുവൻ
ശബ്ദങ്ങളും
അവളെ കേൾപ്പിക്കണമെന്ന്
അയാൾക്കുണ്ട്.

അവളുടെ സ്വർഗ്ഗങ്ങളും
നരകങ്ങളും
മണത്തും സ്പർശിച്ചും
അറിയണമെന്നും.

പക്ഷേ അവർക്കിടയിൽ
ഇപ്പോൾ ഒരു കടലുണ്ട്.

കാലം അവളിൽ ചെയ്ത
കൊത്തുപണികൾ ശ്രദ്ധിച്ച്
സ്വരത്തിൽ വൈരാഗ്യം വരുത്തി
അയാൾ ചോദിക്കുന്നു:
‘സുഖമല്ലേ?’
ജീവിതം അയാളെ
കീറിമുറിച്ചതു ശ്രദ്ധിച്ച്
അവൾ പ്രതിവചിക്കുന്നു:
‘അതെ.’

ശവപ്പെട്ടിക്കുള്ളിൽ കിടന്ന്
രണ്ടു ജഡങ്ങൾ അന്യോന്യം
സംവദിക്കാൻ ശ്രമിക്കും പോലെ
അവർക്കു ശ്വാസം മുട്ടുന്നു.

മീതേ മണ്ണിന്റെയും
പാറകളുടെയും
വൃക്ഷങ്ങളുടെയും ഭാരം
താങ്ങാനാകാതെ
അവർ അകന്നകന്നു പോകുന്നു

അവർക്കിടയിലെ
കടൽമാത്രം
ബാക്കിയാവുന്നു.
---------------------------

സച്ചിദാനന്ദന്‍

0 comments:

Post a Comment